2014 ജനുവരി 17, വെള്ളിയാഴ്‌ച

നിത്യജീവന് ആര് അവകാശി


ഒരിക്കല്‍ ഒരു ന്യായശാസ്ത്രി യേശുവിനോട് ചോദിച്ചു: നിത്യ ജീവന് അവകാശി ആയിത്തീരുവാന്‍ എന്ത് ചെയ്യേണം. ന്യായ പ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു എന്ന് അവന്‍ തിരിച്ചു ചോദിച്ചു. (ന്യായപ്രമാണത്തെ നീക്കാനല്ല മറിച്ചു നിവര്ത്തിപ്പാനാണ് യേശു ശ്രമിച്ചത്‌ എന്നത് ഇവിടെ ശ്രദ്ധിക്കുക) നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും പൂര്‍ണമനസോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്നും അവന്‍ ഉത്തരം പറഞ്ഞു. യേശു അപ്പോള്‍ അവനോട് പറഞ്ഞു നിന്റെ ഉത്തരം ശരി അങ്ങനെ ചെയ്ക എന്നാല്‍ നീ ജീവിക്കും. 

തുടര്‍ന്ന് കൂട്ടുകാരന്‍ ആര് എന്ന് അവന്‍ ചോദിച്ചതിനു നല്ല ശമാര്യാക്കാരെന്റെ കഥ യേശു പറഞ്ഞു. (ലൂക്കോസ് 10:30-35 വരെയുള്ള ഭാഗം വായനക്ക്). കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ടു അവശനായ മനുഷ്യനോട് കരുണ കാട്ടിയവന്‍ ആണ് യഥാര്‍ഥ കൂട്ടുകാരന്‍.

നിത്യജീവന് അവകാശി ആകുവാന്‍ എന്ത് ചെയ്യേണമെന്നു യേശു ഇവിടെ അര്‍ദ്ധശങ്കക്കു ഇടനല്‍കാതെ വ്യക്തമാക്കുന്നു.  നല്ലശമര്യന്റെ നല്ല മനസുള്ളവര്‍ ദൈവത്തില്‍ പൂര്ണാശ്രയം വച്ചാല്‍ നിത്യജീവന് അവകാശിയാകും, ഒരു സംശയവും വേണ്ട. എന്നാല്‍ അത് ചെയ്തില്ലകില്‍, അവിടെ പോയില്ലകില്‍, എന്റെ സഭയില്‍ ചേര്‍ന്നില്ലന്കില്‍, നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞു കള്ള പ്രവാചകന്മാര്‍ ഇക്കാലത്ത് ജനത്തെ വഴിതെറ്റിക്കുന്നു. ഇങ്ങനെ ഉള്ളവരെപറ്റി മത്തായി 23:14 ല്‍ ഇങ്ങനെ പറയുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരേ നിങ്ങള്ക്ക് ഹാ കഷ്ടം, നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്ന ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു”.  അപ്പോസ്തോല പ്രവര്‍ത്തി 15:1-11 ലും നമുക്ക് ഇങ്ങനെ ഉള്ളവരെ കാണാം. പരിച്ചേദന എല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിക്കാന്‍ കഴികയില്ല എന്ന് അവര്‍ സഹോദരന്‍മാരെ ഉപദേശിച്ചു. എന്നാല്‍ പത്രോസ് അവരെ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: നമുക്കും നമ്മുടെ പിതാക്കന്മാര്‍ക്കും ചുമക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വച്ച് ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷ പ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നത് പോലെ അവരും വിശ്വസിക്കുന്നു”. ക്രിസ്തുയേശുവിന്റെ കൃപ ഉണ്ടങ്കില്‍ മാത്രമേ നല്ലശമര്യന്റെ നല്ല മനസുള്ളവരാകാന്‍ നമുക്ക് സാധിക്കൂ.


Last but not least:  തന്റെ തെറ്റ് മനസിലാക്കി മാനസാന്തരപ്പെടുന്നവനെ നിത്യജീവനില്‍ നിന്ന് അകറ്റുന്ന ഒരു പ്രമാണവും ഇല്ല. യഥാര്‍ഥ മാനസാന്തരം എന്നല്ലാതെ അതോടൊപ്പം ഒരു ഭൌദിക ചടങ്ങുകളും ആവശ്യം ഇല്ല.  അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തന്റെ അടുത്തു തൂക്കിലിടപ്പെട്ടു അനുതപിച്ച കള്ളനോട്: നീ എന്നോടൊപ്പം പറുദീസയില്‍ ഇരിക്കുമെന്ന യേശുവിന്റെ ഉറപ്പു (ലുക്കൊസ് 23:43).  തന്റെ തെറ്റ് ഏറ്റു പറഞ്ഞു  യേശുവിനോട് മാപ്പ് അപേക്ഷിച്ച്ചതാണ് അവന്റെ (മാനസാന്തര) സ്നാനം.