2014 ഫെബ്രുവരി 1, ശനിയാഴ്‌ച

മാരാമണ്‍ - ചില ഓര്‍മക്കുറിപ്പുകള്‍....

മാരാമാണ്ണിലെ ഓര്‍മകളില്‍ ആദ്യം വരുക ഈന്തപ്പഴമാണ്.  കുട്ടിക്കാലത്ത് കണ്‍വെന്‍ഷനു  പോകുന്നതിലെ പ്രധാന ഉദ്യേശം ഈന്തപ്പഴം വാങ്ങുക എന്നതായിരുന്നു. പിന്നെ പാട്ട് പുസ്തകം, കാസറ്റുകള്‍, പലതരം അണ്ടിപ്പരിപ്പുകള്‍ മുതലായവയും പര്ച്ചേസ് ഐറ്റങ്ങള്‍ ആണ്.  വീട്ടിലേക്ക് പലപ്പോഴും പുതുക്കി വാങ്ങുന്ന ആരാധന ക്രമങ്ങള്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും വാങ്ങി പിടിച്ചു കൊണ്ട് പോകുന്നതു ഒരു വലിയ ഗമ ആയിരുന്നു. എന്നാല്‍ ഏറ്റവും വലിയ പ്രയാസം പന്തലില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇരിക്കുക എന്നതായിരുന്നു. ആ സമയം മണല്‍കല്ലുകള്‍ വാരി കളിച്ചും, പിന്നെ കുറെ സമയം ഉറങ്ങിയും ഒക്കെ നേരം പോക്കുമായിരുന്നു.  ഇഗ്ലീഷിലും മലയാളത്തിലും മാറി മാറി വരുന്ന പ്രസംഗം ഒന്ന് കഴിഞ്ഞിട്ട് വേണം പ്രധാന ആഗമന ഉദ്യേശത്തിലേക്ക് കടക്കാന്‍.

കുറെകൂടി മുതിര്‍ന്നപ്പോള്‍ പിന്നെ കാഴ്ചകള്‍ കാണാനായിരുന്നു പോക്ക്. വീട്ടുകാരോട് കൂടെ പോകുന്നതിനേക്കാള്‍ താല്പര്യം കൂട്ടുകാരോടൊപ്പം പോകുന്നതായിരുന്നു. വീട്ടുകാരോടൊപ്പം പോയാല്‍ പിന്നെ പന്തലില്‍ തന്നെ ഇരിക്കണം എന്നാല്‍ കൂട്ടുകാര്‍ കൂടി ആവുമ്പോള്‍ പന്തലില്‍ കയറാതെ കണ്‍വെന്‍ഷന്‍ നഗരി മുഴുവന്‍ കറങ്ങി സമയം ചിലവഴിക്കാം. പിന്നെ ഒരു പ്രധാന പ്രശ്നം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ അപ്പച്ചന്‍ ചോദിക്കും എന്തായിരുന്നെടാ മക്കളെ ഇന്നത്തെ പ്രസംഗ വിഷയം എന്ന്‌.  അതിനും വഴി കണ്ടു പിടിച്ചു; പോകുമ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്റെ പബ്ലിഷ് ചെയ്ത ഒരു പേപ്പര്‍ കോപ്പി വാങ്ങികൊണ്ട് പോകും, എന്നിട്ട് വല്യപ്പച്ചനോട് പറയും, ഇന്നത്തെ പ്രസംഗം ഒരു കാശിനും കൊള്ളില്ലായിരുന്നു.  എന്നാല്‍ ഇന്നലത്തേതു അടിപൊളി ആയിരുന്നു എന്ന് പറഞ്ഞു ആ പ്രസംഗത്തിന്‍റെ കോപ്പി അങ്ങ് കൊടുക്കും. അതോട്കൂടി ആ പ്രശ്നത്തിനു പരിഹാരം ആവും.

കുറെക്കുടി വലുതായപ്പോള്‍ ആണ് കണ്‍വെന്‍ഷന്‍ എന്താണെന്നും അതിന്‍റെ ഉദ്യേശം എന്താണെന്നും മനസിലാക്കാന്‍ സാധിച്ചത്. എന്നാലും ചെറുപ്പത്തിന്‍റെ തുടക്കത്തില്‍ ഒരു സംശയം ബാക്കി ആയിരുന്നു.  ഈ ഇംഗ്ലീഷ്കാര്‍ ഒക്കെ വന്നു പ്രസംഗിക്കുന്നതിനെക്കാള്‍ എത്രയോ ആത്മിക വര്‍ധനവ്‌ വരുത്തുന്ന പ്രസംഗങ്ങള്‍ ആണ് നാട്ടിലെ ചില യോഗങ്ങളിലേത്..... പിന്നെ ചില റ്റിവി പ്രോഗ്രാമുകളിലും ഒക്കെ കേള്‍ക്കുന്നത്.  എന്നാല്‍ പക്വതയുടെ പടിവാതിലിലേക്ക് കടന്നപ്പോള്‍ മനസിലായി പണ്ട് ആത്മിക വര്‍ധനവ്‌ വരുത്തി എന്നു തോന്നിപ്പിച്ചവ ഒക്കെ വെറും പ്രോസ്പിരിറ്റി ഗോസ്പലിന്റെ ഭാഗങ്ങള്‍ മാത്രം ആയിരുന്നു എന്ന്. ദൈവത്തില്‍ ആശ്രയിക്കുന്നത് വെറും ധനത്തിനും മാനത്തിനും പിന്നെ രോഗശാന്തിക്കും വേണ്ടി മാത്രം ആണ് എന്ന് തോന്നിപ്പിക്കുന്നവയായിരുന്നു പല പ്രസംഗങ്ങളും. ആവിധ പ്രഹസനങ്ങളില്‍ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പ്രാസംഗികന്‍ പറഞ്ഞ കാലയളവില്‍ പണം ലഭിക്കുകയോ, കടത്തില്‍ നിന്ന് വിടുതല്‍ ലഭിക്കുകയോ, രോഗശാന്തി പ്രാപിക്കുകയോ ചെയ്യാതെ വന്നാല്‍പിന്നെ അയ്യാള്‍ പ്രസംഗിച്ച വിശ്വാസത്തിനു എന്ത് പ്രസക്തി നല്‍കും? ദൈവ വചനം പ്രമാണിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന ചില ആനുഗ്രഹങ്ങള്‍ മാത്രമാണ് ലോക നന്മകള്‍ എന്നും അത് മാത്രമാകരുത് നമ്മുടെ ലക്‌ഷ്യം എന്നും മനസിലാക്കുന്നത് ഉചിതമായിരിക്കും.


യഥാര്‍ഥ വിശ്വാസവും വിശ്വാസ ജീവിതവും എന്താണെന്നും അതിന്റെ അര്ഥതലങ്ങള്‍ എത്രമാത്രം ആഴമുള്ളതാണെന്നും വിവിധ വേദശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നും മനസിലാക്കണമെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് നാം സഞ്ചരിക്കണം. നമ്മുടെ ഭാഷ അറിയാവുന്നവര്‍ മാത്രം പോരെ കണ്‍വെന്‍ഷനു പ്രസംഗിക്കാന്‍ എന്നതു അര്ഥശൂന്യമായ ചിന്തയാണെന്നു ആ നാളുകളില്‍ മനസിലാക്കി. മാരാമണ്‍ കണ്‍വെന്‍ഷനു ഇപ്പോള്‍ പോകുന്നത് വെറും കാഴ്ചകാണാന്‍ അല്ല പിന്നെയോ വചനത്തിന്‍റെ ആഴങ്ങളിലേക്ക് ഒരിക്കല്‍ കൂടി ഊളിയിടുവാനും, പുതിയ ആത്മീയ സത്യങ്ങള്‍ ഗ്രഹിക്കുവാനും ആണ്.  വെറുതെ കേട്ടിട്ടും ഗ്രഹിച്ചിട്ടും പ്രയോചനം ഇല്ല; കേട്ട വചനം ജീവിതത്തിന്‍റെ ഭാഗം ആക്കുമ്പോള്‍, അവ ജീവിതത്തില്‍ പ്രാവര്‍ത്തികം ആകുമ്പോഴാണ് നാം  യഥാര്‍ത്ഥ വിശ്വാസ ജീവിതത്തിന്റെ ഭാഗഭാക്കായി നിത്യജീവന്‍റെ അവകാശികളായി തീരുന്നത്.  ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ അതിനുള്ള ഒരു വേദി ആയി തീരട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.