2014 ജനുവരി 17, വെള്ളിയാഴ്‌ച

ദുര്‍ബല അതിരുകള്‍

ചില സന്ദര്‍ഭങ്ങളില്‍ നന്മയും തിന്മയും തമ്മിലുള്ള അതിര്‍ വളെരെ ദുര്‍ബലമാണ്. ശരി ഏതാണ് തെറ്റ് ഏതാണ് എന്ന് നമ്മള്‍ കണ്‍ഫ്യൂസ് ആക്കുന്നതും ഈ സമയങ്ങളിലാണ്. ഈ സമയങ്ങളില്‍ ശരിയെ വേര്‍തിരിച്ചു എടുക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ക്ക് ഉത്തമ മനുഷ്യന്‍ ആകുവാന്‍ സാധിക്കുകയുള്ളൂ.

മിക്കവാറും എല്ലാവരും ടിവി കാണുന്നവരാണ്; സിനിമയും. ഇതിനെ ഒരു തെറ്റായി ചിത്രീകരിക്കാന്‍ പറ്റില്ല. എന്നാല്‍ പഴയ കാലങ്ങളിലെയും ഇപ്പോഴത്തെയും ദര്‍ശന വീക്ഷണത്തില്‍ വ്യത്യാസം വന്നിട്ടില്ലേ? ദൂരദര്‍ശന്‍ പ്രക്ഷേപണം തുടങ്ങിയ ഘട്ടത്തില്‍ ആഴ്ചയില്‍ ഒരു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ പ്രേമ രംഗങ്ങള്‍ വരുമ്പോള്‍ പോലും വീട്ടിലെ മുതിര്ന്നവര്‍ ടിവി യുടെ മുമ്പില്‍ നിന്നും മാറി പോകുമായിരുന്നു അല്ലെങ്കില്‍ ടിവി ഓഫാക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഇന്ന് ചുംബന രംഗങ്ങള്‍ എന്നല്ല കുറേക്കൂടി കടന്നവ പോലും കുടുംബത്തിലെ ആബാല വൃദ്ധ ജനങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്നു. ഇന്നു നമ്മുടെ ജനപ്രിയ ചാനലുകളില്‍ കാണിക്കുന്ന പല സീരിയലുകളും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത രീതിയില്‍ മൂല്യച്ചുതി സംഭവിച്ചവ ആണ്. ഈ ചവറുകള്‍ ഒക്കെ കണ്ടുകൂട്ടുകയും അതിനെ പല കാരണങ്ങള്‍ നിരത്തി നമ്മള്‍ ന്യായീകരിക്കയും ചെയ്യുന്നു. നന്മയുടെ അല്ലെങ്കില്‍ സദാചാരത്തിന്റെ അതിരുകള്‍ ദുര്‍ബലം ആകുന്നില്ലേ?

കൈക്കൂലി എന്നാ തിന്മ നമ്മുടെ സമൂഹത്തില്‍ എങ്ങനെ വളരുന്നു? ആദ്യ സ്റ്റേജില്‍ ചെറിയ സമ്മാനങ്ങള്‍ ഉദാഹരണം. പേന, തൊപ്പി മുതലായവ. രണ്ടാമത് കുറേകൂടി വലിയവ ഉദാ. ബാഗ്, ക്യാമറ മുതലായവ, മൂന്നാമതായി പണവും വലിയ സമ്മാനങ്ങളും. ഒന്നാമത്തേതു ചെയ്ത സേവനത്തിനു ചെറിയ സമ്മാനം. ഇത് എവിടയും പതിവ്, ആരും കുറ്റം പറയില്ല. രണ്ടാമത്തേത് വരുമ്പോള്‍ സേവനത്തില്‍ നിന്നും കുറെ കൂടി അതിര്‍ കവിഞ്ഞ ഉപകാരത്തിന് പ്രതുപകാരം, വലിയ കുഴപ്പം ഇല്ല എന്ന് തോന്നും. മുന്നാമത്തേതു വരുമ്പോള്‍ ന്യായത്തിനും നീതിക്കും നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു സഹായിച്ചതിനുള്ള കൈക്കൂലി ആയി അത് മാറുന്നു. ഇതിനെ ഒക്കെ നമ്മള്‍ ന്യായീകരിക്കുന്നുവോ? വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്ന അവസ്ഥയില്‍ നിന്നും ഒരു വലിയ ഒരു തിന്മയിലേക്ക്. അതിരുകള്‍ വളെരെ ദുര്‍ബലം


അനീതിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ നമുക്ക് സാധിക്കണമെങ്ങില്‍ ആദ്യത്തെ സ്റെപ്പില്‍ നിന്ന് തന്നെ നമ്മള്‍ തുടങ്ങണം. എത്ര ചെറുതോ വലുതോ ആയിക്കോട്ടേ, അനര്‍ഹമായ ഒരു സമ്മാനവും വേണ്ട എന്ന് നമ്മള്‍ തീരുമാനം എടുക്കണം, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൂടി കാണാന്‍ പറ്റാത്ത സിനിമകളെയും സീരിയലുകളെയും തുടക്കത്തിലെ തന്നെ നമ്മുടെ വീട്ടില്‍ നിന്നും പുറത്താക്കണം. ഇതുപോലെ നിത്യജീവിതത്തിലെ എത്രയോ കാര്യങ്ങളില്‍ നമുക്ക് നന്മയുട കാവല്‍ ഭടന്‍മാരായി സൃഷ്ടിതാവിനെ മഹത്വപ്പെടുത്താം.

അര്‍ദ്ധവത്തായ ആരാധന

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യുറോപ്പിലും വളര്‍ന്നു പന്തലിച്ച ക്രിസ്തീയ പ്രസ്ഥാനങ്ങള്‍ നമ്മുടെ ഇന്നത്തെ prosperity gospel നു സമാനമായിരുന്നു.  വ്യക്തി കേന്ദ്രീകൃതങ്ങള്‍ ആയിരുന്നു ആ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ.  ഇവയ്ക്ക് വ്യക്തമായ ഭരണഘടനയോ വരവ് ചെലവ് കണക്കുകളോ ഉണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ നയിച്ച വ്യക്തി ശ്രേഷ്ടന്‍മാരുടെ കാല ശേഷം ഈ കൂട്ടങ്ങളെ നയിക്കാന്‍ പ്രബലന്മാര്‍ ഉണ്ടാകാഞ്ഞത് മൂലം വലിയ ഒരു സമൂഹം അരാജകത്വത്തിലേക്ക് തള്ളപ്പെട്ടു.  പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ധാര്‍മിക മൂല്യച്യുതിക്ക് ഒരു പ്രധാന കാരണവും ഇതു തന്നെയാണ്. 

ഇന്ന് നമ്മുടെ ഇടയില്‍ വലിയ ഒരു ആരാധന സമൂഹം വളര്‍ന്നു നില്‍ക്കുന്നു.  ദൈവത്തിന്റെ ഹിതം എന്തെന്നോ നന്മ പ്രവര്‍ത്തികള്‍ എന്തെന്നോ മനസിലാക്കാന്‍ ശ്രമിക്കാത്ത ഒരു വലിയ സമൂഹം ആണ് ആരാധനക്കാരായി മുന്‍പില്‍.  അതോടൊപ്പം പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസികളുടെ ഒരു കൂട്ടവും.  സയന്‍സില്‍ ഒരു theory പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ അത് practical ആയി തെളിയിക്കപ്പെട്ടിരിക്കണം എന്നതുപോലെ വിശ്വാസം പ്രവര്‍ത്തിയാല്‍ ആണ് പൂര്‍ത്തീകരിക്കപെടുന്നത്. 


അനുസരണം ബലിയെക്കള്‍ നല്ലതാണ് എന്ന് അബ്രഹാം പിതാവിനെ പഠിപ്പിച്ച ദൈവത്തെ അനുസരിക്കാന്‍ നമ്മുക്ക് കഴിഞ്ഞെങ്ങില്‍ മാത്രമേ നമ്മുടെ ആരാധന അര്‍ദ്ധവത്താകുകയുള്ളൂ.  ദൈവത്തിനു തന്നെ ആരാധിക്കുന്നവരെക്കാള്‍ ഉപരി അനുസരിക്കുന്നവരെ ആണ് വേണ്ടത്.  

അബദ്ധ ധാരണകള്‍

വീട് വയ്ക്കുമ്പോഴും കിണര്‍ കുഴിക്കുംമ്പോഴും കണിയാരെ വിളിച്ചു അശാസ്ത്രീയമായി സ്ഥാനം കാണുക. എവിടെ എങ്കിലും പോകുന്നതിനു മുമ്പ് രാഹുകാലം നോക്കുക, ഇറങ്ങുമ്പോള്‍ ചില ആള്‍ക്കാരെയോ, മറ്റു ചില പ്രത്യേക കാര്യങ്ങളോ കണ്ടാല്‍ ശകുനപ്പിഴ എന്ന് പറഞ്ഞു യാത്ര മാറ്റി വയ്ക്കുക, വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ചു കയറിയാല്‍ പിന്നെ പോകുന്ന കാര്യം ശരിയാകില്ല എന്നും, ഒരു യാത്ര പോകുമ്പോള്‍ മുന്ന് പേര്‍ പോകരുതു എന്നിങ്ങനെയും ഉള്ള അന്ധവിശ്വാസങ്ങള്‍, പൂച്ച വണ്ടിക്കു കുറുക്കു ചാടിയാല്‍ ശകുനപ്പിഴ, സംസാരത്തിന്നിടയ്ക്കു പല്ലി ചിലച്ചാലും, കരിനാക്ക് ഉള്ളവര്‍ എന്തെങ്കിലും പറഞ്ഞാലും അത് അതുപോലെ തന്നെ സംഭവിക്കും എന്നും, കണ്ണ് വച്ചാല്‍ കാര്യം പോക്കായി എന്നിത്യാദിയുമുള്ള അബദ്ധ ധാരണകള്‍, പ്രശ്നം വയ്ക്കുക, ജാതകം എഴുതുക, കല്യാണത്തിനു ജാതകചേര്ച്ച നോക്കുക, മുഹൂര്‍ത്തം നോക്കുക......ഇങ്ങനെയൊക്കെ ഉള്ള സംഗതികള്‍ നമ്മള്‍ എത്ര തള്ളി പറഞ്ഞാലും നമ്മുടെ ജീവിതത്തിലും ഇടയ്ക്ക് കയറി വന്നു വിശ്വസിപ്പിക്കാന്‍ ശ്രമിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.

വാസ്തുവിദ്യയുടെ പേരില്‍ നടത്തുന്ന തട്ടിപ്പില്‍ നമ്മള്‍ പലപ്പോഴും അകപ്പെടുന്നു. കതകും ജനാലകളും വയ്ക്കുമ്പോള്‍ വെളിച്ചം ഉള്ളില്‍ കടക്കതക്ക വിധവും, കാറ്റ് ഒരു ദിശയില്‍ നിന്നും മറ്റു ദിശയിലേക്ക് പോകുവാന്‍ വഴിയൊരുക്കണമെന്നതിലും കവിഞ്ഞു വേറെ ഒരു വാസ്തുശാസ്ത്രവും ഇല്ല.  വീട് വയ്ക്കുമ്പോള്‍ അശാസ്ത്രീയമായി ആശാരിയെ വിളിച്ചു സ്ഥാനം കാണുന്നവര്‍ നസരേത്തിലെ വലിയ ആശാരിയുടെ മകനെ പലപ്പോഴും മറന്നുപോകുന്നു. സങ്കീര്‍ത്തനം:91 പറയുംപോലെ അത്യുന്നതന്റെ മറവില്‍ വസിക്കുകയും സര്‍വ ശക്തന്ടെ നിഴലില്‍ കീഴില്‍ പാര്‍ക്കുകയും ചെയ്യുന്നവര്‍ ആണ് ഈ വിധ തെറ്റി ധാരണകള്‍ വിശ്വസിക്കുകയും പരത്തുകയും ചെയ്യുന്നത്.

ആവര്ത്തന പുസ്തകങ്ങള്‍ 18:10-11 വരെ ഒന്ന് ശ്രദ്ധിക്കുക:  “തന്ടെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്തക്കാരന്‍, ആഭിചാരകാന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്നകാരന്‍, എന്നിങ്ങനെ ഉള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുത്.”

ഇങ്ങനെ ഉള്ളവര്‍ യഹോവയ്ക്കു വെറുപ്പാകുന്നു.

Chapter 18: Verse 10-11 There shall not be found among you any one that makes his son or his daughter to pass through the fire, or that uses divination, or an observer of times, or an enchanter, or a witch. Or a charmer, or a consulter with familiar spirits, or a wizard, or a necromancer.

ക്രിസ്റ്റൊസ്റ്റം തിരുമേനി

ഇന്ന് ക്രിസ്റ്റൊസ്റ്റം തിരുമേനിയുടെ ചെയ്തികള്‍ക്ക് എതിരെ എഴുത്തുകളും ലേഖങ്ങളും കൊടി കുത്തി വാഴുന്ന കാലം. അത് പറഞ്ഞത് ശരിയായില്ല, അവിടെ പോയത് ശരിയായില്ല, അവരെ കണ്ടത് മോശമായിപ്പോയി, എന്നിത്യാദി അങ്ങനെ അങ്ങനെ.....  ഒരു മനുഷ്യന് എതിരെ ഇങ്ങനെയെങ്ങില്‍ സാക്ഷാല്‍ മനുഷ്യ പുത്രനായ്‌ ക്രിസ്തു ഒന്നുകൂടി അവതരിച്ച്ചെന്കില്‍ എന്താവും ഇപ്പോള്‍ സ്ഥിതിഎന്റെ കാഴ്ചപ്പാടില്‍ യേശു പോപ്പിനെയോ തിരുമേനി മുഖ്യന്‍ മാരെയോ ആവില്ല ആദ്യം കാണാന്‍ പോകുക. സഹോദരന്മാര്‍ അല്ലാത്തവരുടെയോ, വിശപ്പുള്ളവന്റെയോ, ചുങ്കക്കരുടെയോ, ശത്രുവിന്റെയോ ഒക്കെ ഇടയില്‍ ആകും(Ref Mathew 5:44-48). എങ്കില്‍ ആദ്യം ക്രിസ്തുവിനെ സഭയില്‍ നിന്നും പുറത്താക്കണം, പിന്നെ ക്രിസ്റ്റൊസ്റ്റം തിരുമേനിയെ...   

ക്രിസ്റ്റൊസ്റ്റം തിരുമേനിയെപ്പറ്റി ഉള്ള ഏറ്റവും വല്യ ആക്ഷേപം അന്യ സമുദായക്കാരുടെ ഇടയില്‍ പോകുന്നു എന്നതാണ് 1.Cori: 5-9-10 അപ്പോസ്തോലന്‍ ഇങ്ങിനെ പറയുന്നു, ലോകത്തില്‍ ഉള്ള പലവിധ ആള്‍ക്കാരോട് സംസര്‍ഗം ഇല്ലാതെ ജീവിക്കണമെങ്ങില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടു പോകേണ്ടി വരും, എന്നാല്‍ നിന്റെ സഹോദരന്‍ നല്ലവന്‍ അല്ല എങ്കില്‍ അവനോടു കൂടെ ഭക്ഷണം കഴിക്ക പോലും അരുതെന്നും അവിടെ പറയുന്നു.  സ്വജാതി, സ്വവര്‍ഗ, സ്വബന്ധു പ്രീണനത്തില്‍ വിദഗ്തര്‍ ആയവര്‍ വസിക്കുന്ന ഈ ഭൂമിയില്‍ അപ്പോസ്തോലന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി.

മറ്റു സമുദായ ചടങ്ങുകള്‍ക്ക് തിരുമേനി പോകുന്നു എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്, എന്ന് വച്ച് അവരുടെ ബിംബങ്ങളെയോ, ദൈവങ്ങളെ ആരാധിക്കുകയോ, ആരാധിക്കാന്‍ പഠിപ്പിക്കുകയോ തിരുമേനി ചെയ്യുന്നതായി കാണുന്നില്ല മറിച്ചു, താന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ ഒക്കെ തന്നെ ക്രിസ്തുവിനെ അവര്‍ക്ക് കാണിച്ചു കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.  ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല, മറിച്ചു, നന്മയും, കരുണയും ദൈവഹിതപ്രകാരം ഉള്ള ഒരു ജീവിതം തന്നോടൊപ്പം വസിക്കുന്ന ജനതയ്ക്ക് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. Christianity എന്ന് പറയുന്നത് ഒരു മതമല്ല, മറിച്ചു ഒരു  way of life ആണ്.  മറ്റു സമൂഹത്തെ  ഉള്‍ക്കൊള്ലാതിരിക്കുകയും, തന്റെ സമൂഹത്തിനു വേണ്ടി ജീവന്‍ കൊടുക്കുകയും അല്ല ആ സംസ്കാരം. ശത്രുവിനെപ്പോലും സ്നേഹിക്കുകയും തങ്ങളെ ഉപദ്രവിക്കുനവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യാന്‍ പഠിപ്പിച്ച ക്രിസ്തുവിനെ പ്പോലെ ജീവിക്കാന്‍ സാധിക്കുക, അങ്ങിനെ ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ആ ജീവിത പാത.

വാല്‍കഷണം: ഇനി വിധിക്കുന്നവരായ നല്ല സഹോദര്മാരെ, നിങ്ങള്‍ക്കായി, Ref. Mathew 7:1-5.  കപട ഭക്തിക്കാരാ ആദ്യം സ്വന്ത കണ്ണിലെ കോല്‍ എടുത്തു കളഞ്ഞാല്‍ സഹോദരന്റെ കണ്ണിലെ കരട് വെടിപ്പായി കാണും.

നിത്യജീവന് ആര് അവകാശി


ഒരിക്കല്‍ ഒരു ന്യായശാസ്ത്രി യേശുവിനോട് ചോദിച്ചു: നിത്യ ജീവന് അവകാശി ആയിത്തീരുവാന്‍ എന്ത് ചെയ്യേണം. ന്യായ പ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു എന്ന് അവന്‍ തിരിച്ചു ചോദിച്ചു. (ന്യായപ്രമാണത്തെ നീക്കാനല്ല മറിച്ചു നിവര്ത്തിപ്പാനാണ് യേശു ശ്രമിച്ചത്‌ എന്നത് ഇവിടെ ശ്രദ്ധിക്കുക) നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും പൂര്‍ണമനസോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്നും അവന്‍ ഉത്തരം പറഞ്ഞു. യേശു അപ്പോള്‍ അവനോട് പറഞ്ഞു നിന്റെ ഉത്തരം ശരി അങ്ങനെ ചെയ്ക എന്നാല്‍ നീ ജീവിക്കും. 

തുടര്‍ന്ന് കൂട്ടുകാരന്‍ ആര് എന്ന് അവന്‍ ചോദിച്ചതിനു നല്ല ശമാര്യാക്കാരെന്റെ കഥ യേശു പറഞ്ഞു. (ലൂക്കോസ് 10:30-35 വരെയുള്ള ഭാഗം വായനക്ക്). കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ടു അവശനായ മനുഷ്യനോട് കരുണ കാട്ടിയവന്‍ ആണ് യഥാര്‍ഥ കൂട്ടുകാരന്‍.

നിത്യജീവന് അവകാശി ആകുവാന്‍ എന്ത് ചെയ്യേണമെന്നു യേശു ഇവിടെ അര്‍ദ്ധശങ്കക്കു ഇടനല്‍കാതെ വ്യക്തമാക്കുന്നു.  നല്ലശമര്യന്റെ നല്ല മനസുള്ളവര്‍ ദൈവത്തില്‍ പൂര്ണാശ്രയം വച്ചാല്‍ നിത്യജീവന് അവകാശിയാകും, ഒരു സംശയവും വേണ്ട. എന്നാല്‍ അത് ചെയ്തില്ലകില്‍, അവിടെ പോയില്ലകില്‍, എന്റെ സഭയില്‍ ചേര്‍ന്നില്ലന്കില്‍, നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞു കള്ള പ്രവാചകന്മാര്‍ ഇക്കാലത്ത് ജനത്തെ വഴിതെറ്റിക്കുന്നു. ഇങ്ങനെ ഉള്ളവരെപറ്റി മത്തായി 23:14 ല്‍ ഇങ്ങനെ പറയുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരേ നിങ്ങള്ക്ക് ഹാ കഷ്ടം, നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്ന ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു”.  അപ്പോസ്തോല പ്രവര്‍ത്തി 15:1-11 ലും നമുക്ക് ഇങ്ങനെ ഉള്ളവരെ കാണാം. പരിച്ചേദന എല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിക്കാന്‍ കഴികയില്ല എന്ന് അവര്‍ സഹോദരന്‍മാരെ ഉപദേശിച്ചു. എന്നാല്‍ പത്രോസ് അവരെ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: നമുക്കും നമ്മുടെ പിതാക്കന്മാര്‍ക്കും ചുമക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വച്ച് ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷ പ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നത് പോലെ അവരും വിശ്വസിക്കുന്നു”. ക്രിസ്തുയേശുവിന്റെ കൃപ ഉണ്ടങ്കില്‍ മാത്രമേ നല്ലശമര്യന്റെ നല്ല മനസുള്ളവരാകാന്‍ നമുക്ക് സാധിക്കൂ.


Last but not least:  തന്റെ തെറ്റ് മനസിലാക്കി മാനസാന്തരപ്പെടുന്നവനെ നിത്യജീവനില്‍ നിന്ന് അകറ്റുന്ന ഒരു പ്രമാണവും ഇല്ല. യഥാര്‍ഥ മാനസാന്തരം എന്നല്ലാതെ അതോടൊപ്പം ഒരു ഭൌദിക ചടങ്ങുകളും ആവശ്യം ഇല്ല.  അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തന്റെ അടുത്തു തൂക്കിലിടപ്പെട്ടു അനുതപിച്ച കള്ളനോട്: നീ എന്നോടൊപ്പം പറുദീസയില്‍ ഇരിക്കുമെന്ന യേശുവിന്റെ ഉറപ്പു (ലുക്കൊസ് 23:43).  തന്റെ തെറ്റ് ഏറ്റു പറഞ്ഞു  യേശുവിനോട് മാപ്പ് അപേക്ഷിച്ച്ചതാണ് അവന്റെ (മാനസാന്തര) സ്നാനം.