2014 ഓഗസ്റ്റ് 9, ശനിയാഴ്‌ച

പൊതുസമൂഹത്തില്‍ എന്തു സംഭവിച്ചാലും എനിക്കൊന്നും ഇല്ല!

ഞാനും, എന്‍റെ കുടുംബവും സുഖമായി ജീവിക്കണം, ഞാന്‍ ഭാഗമായിരിക്കുന്ന കൂട്ടായ്മയിലും ഞങ്ങള്‍ സന്തുഷ്ടന്‍ ആയിരിക്കണം. പുറത്തെ സമൂഹത്തിനു എന്തു സംഭവിച്ചാലും എനിക്കൊന്നും ഇല്ല. ഇതാണ് ഇന്നു നല്ലൊരു ശതമാനം ആള്‍ക്കാരും ചിന്തിക്കുന്നതും, അതിനനുസരിച്ച് ജീവിതം നയിക്കുന്നതും. വിശുദ്ധര്‍ എന്ന് അവകാശപ്പെടുന്ന തങ്ങളുടെ ചെറിയ കൂട്ടം വിട്ടു, പൊതുസമൂഹത്തില്‍ നടക്കുന്ന ഒരു നന്മ പ്രവര്‍ത്തികളിലും അവര്‍ ഭാഗഭാക്കാകാറില്ല. ക്രിസ്തുവിനെ പിന്‍പറ്റുന്നു എന്ന് അവകാശപ്പെടുന്ന സമൂഹങ്ങളില്‍ ആണ് കൂടുതലും ഈ അപച്യുതി സംഭവിച്ചിരിക്കുന്നത്. പുറമേ നിന്നു നോക്കിയാല്‍ നല്ല വെടിപ്പും വൃത്തിയും, എന്നാല്‍ അകത്തോ, ചീഞ്ഞളിഞ്ഞ തത്വസംഹിതകളും ദുരാചാരങ്ങലും. ദുരാചാരങ്ങള്‍ എന്ന് ഉദ്യേശിച്ചത്‌ പള്ളി പെരുന്നാളോ, പരിശുദ്ധന്‍റെ കബറിടത്തിലേക്കുള്ള പദയാത്രയോ, പ്രഖ്യാപിത മരണാനന്തരപട്ടം ലഭിച്ച വിശുദ്ധന്‍റെ ചിതാഭസ്മവുമായി കുരിശടി ചുറ്റിയുള്ള റാസയോ മാത്രം അല്ല; സഭാധ്യക്ഷന്‍ കാണാപ്പാടം പഠിപ്പിച്ച മറുഭാഷയുരുവിടലും, ധനം മാത്രം ലക്ഷ്യംആക്കിയുള്ള കള്ളപ്രവചനങ്ങളും, രോഗശാന്തി തള്ളുകളും ഒക്കെ ഇതില്‍ പെടും.  പുറമേ ഭക്തിയുടെ വേഷം, അകമോ പൈശാചിക പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങ്. തങ്ങള്‍ വിശുദ്ധ ജനം എന്ന് അവര്‍ തന്നെത്താന്‍ നടിക്കുന്നു, മറ്റുള്ളവര്‍ എല്ലാം ജാതികളും. തങ്ങളുടെ കൂട്ടത്തില്‍ പെടാത്ത ആരുടേയും കാര്യത്തില്‍ അവര്‍ തല്‍പരര്‍ അല്ല. വെള്ള തേച്ച ശവക്കല്ലറകളെ എന്ന് ക്രിസ്തു വിളിച്ചതും ഇവരെ തന്നെയാണ്. ക്രിസ്തു എന്തിനാണ് ഭൂമിയിലേക്ക്‌ വന്നത് എന്ന് സൗകര്യ പൂര്‍വ്വം ഇവര്‍ മറക്കുന്നു. വിശുധനെയും, വിശുദ്ധന്‍ എന്ന് നടിക്കുന്നവനെയും തേടിയല്ല അവന്‍ വന്നത്, പിന്നെയോ പാപിയെ തേടി, പാപിയെ നേര്‍വഴി കാണിക്കാന്‍ വേണ്ടി. ഭക്തി എന്നാല്‍ സ്വജനപ്രീണനമോ, പുറമേ “കര്‍ത്താവേ, കര്‍ത്താവെ” എന്ന് വിളിച്ചു തംബാറിന്‍റെ താളത്തിനൊത്ത് ആടി തകര്‍ക്കുന്നതോ, കൂട്ടത്തിനോത്ത് തുള്ളുന്നതോ, അല്ല. താളത്തിനൊത്തുള്ള തുള്ളലിനെ പലപ്പോഴും പരിശുദ്ധാത്മ പ്രവര്‍ത്തനം എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. അങ്ങിനെയെങ്കില്‍ താളത്തിനൊത്തുള്ള തുള്ളലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡിസ്കോ, ഡിജെ ബാറുകള്‍ ആവും. യാക്കോബ് 1:27 ഇപ്രകാരം പറയുന്നു. “പിതാവായ ദൈവത്തിന്റെ മുന്‍പാകെ ശുദ്ധവും നിര്‍മലവും ആയ ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്ന് കാണുന്നതും, ലോകത്താലുള്ള കളംകം പറ്റാത്തവണ്ണം തന്നത്താന്‍ കാത്തു കൊള്ളുന്നതും ആകുന്നു. “എന്നെ കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിക്കുന്നവന്‍ അല്ല, എന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ എനിക്ക് പ്രിയമുള്ളവന്‍” എന്ന് ക്രിസ്തുവും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്താവിന്റെ ഇഷ്ടം ചെയ്യുന്നവരുള്ള കൂട്ടായ്മകള്‍ ഇന്ന് വിരലില്‍ എണ്ണാവുന്നവ മാത്രമായി ചുരുങ്ങിയിരിക്കുന്നു.


ഇന്നു പലരും ആത്മാവിന്‍റെ ഫലങ്ങള്‍ പ്രാപിക്കുന്നതും പുറപ്പെടുവിക്കുന്നതും വിട്ടു ആത്മാവിന്റെ വരങ്ങള്‍ക്കായി ആണ് നെട്ടോട്ടം ഓടുന്നത്. പരിജ്ഞാനം, വിശ്വാസം, രോഗശാന്തി, വീര്യപ്രവര്‍ത്തികള്‍, ആത്മാക്കളുടെ വിവേചനം, ഭാഷാവരം, വ്യാഖ്യാനവരം തുടങ്ങി ആത്മാവിന്‍റെ വരങ്ങള്‍ പ്രാപിക്കുക അത്ര എളുപ്പമുള്ള കാര്യം അല്ലന്നു എല്ലാ കൂട്ടായ്മക്കാര്‍ക്കും അതിലുപരി കര്‍തൃദാസന്മാര്‍ എന്നു പേര്‍വിളിക്കപ്പെട്ടവര്‍ക്കും അറിവുള്ള കാര്യം ആണ്. അതുകൊണ്ടാണ് അവയെ അനുകരിക്കാന്‍ ഉള്ള വാഞ്ജ കൂടുതല്‍ പ്രകടം ആകുന്നതു. സഭയില്‍ എല്ലാവരും ചെയ്യുന്നത് ഞാന്‍ ചെയ്തില്ലങ്കില്‍ ഞാന്‍ മോശക്കാരന്‍ ആകും എന്നുള്ള മാനസിക പ്രശ്നം ആണ് അനുകരണങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. പിന്നെ കള്ളദാസന്‍മാരുടെ പ്രചോദനവും. വരങ്ങളെ അനുകരിക്കുകയും പേരും പെരുമയും, തന്മൂലം ധനവും സമ്പാദിക്കുകയും ചെയ്യുക എന്നതു ഇന്ന് കണ്ടു വരുന്ന പ്രവണത ആണ്. ചില മതങ്ങളിലോ, സഭയിലോ, സമൂഹത്തിലോ മാത്രം അല്ല ഈ വിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിനെയോ, മതത്തിനെയോ, സഭയെയോ പറ്റി മാത്രം അല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. കുറെ ദിവസം മുന്‍പ് ഒരു ബിഷപ്പ് തന്‍റെ (അ)വിശുദ്ധ തള്ളി വീഴ്ത്തല്‍ പ്രക്രിയ നിര്‍വഹിക്കുന്നത് TV-യിലൂടെ കാണുകയുണ്ടായി. പൈശാചികന്‍ സമൂഹത്തിന്‍റെ എല്ലാ തട്ടുകളിലും തന്‍റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു. വരങ്ങളെ പ്രക്ത്യക്ഷ അനുകരിക്കുകയും തങ്ങള്‍ക്കു ആത്മവരങ്ങള്‍ ലഭിച്ചു എന്ന് കള്ളപ്രചരണം നടത്തുകയും ചെയ്യാന്‍ എളുപ്പം ആണ്. എന്നാല്‍ ഈ അനുകരണം നടത്തുന്നവരില്‍ നിന്ന് ഫലങ്ങള്‍ പുറപ്പെടുന്നില്ല. ആത്മാവിന്‍റെ ഫലങ്ങളെ അനുകരിക്കുക സാധ്യം അല്ല. ആത്മാവിന്‍റെ വരം പ്രാപിച്ചവര്‍ തീര്‍ച്ചയായും സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കും. ഫലം
പുറപ്പെടുവിക്കാത്തവന്‍ കള്ളന്‍ ആണ്. ഈ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ജാതി-മത--വര്‍ഗ്ഗ-ലിംഗ വ്യത്യാസം കൂടാതെ എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളും. 1കോരി:12:1 ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “എന്നാല്‍ ആത്മാവിന്റെ പ്രകാശനം പൊതു പ്രയോജനത്തിനായി നല്‍കപ്പെടുന്നു”. എന്‍റെയും, കുടുംബത്തിന്റെയും, എന്‍റെ വിശുദ്ധ കൂട്ടായ്മയുടെയും മാത്രം കാര്യങ്ങളില്‍ വ്യാപ്രിതര്‍ ആവുന്നവര്‍ കള്ളന്മാര്‍ എന്ന് അര്‍ത്ഥം.

ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത് പ്രവര്‍ത്തികളിലൂടെ ആണ്. അതുപോലെ തന്നെ ആത്മവരമായ വിശ്വാസവും പ്രവര്‍ത്തികള്‍ ഇല്ലാതെയായാല്‍ സ്വതവേ നിര്‍ജീവം ആകുന്നു. ആത്മാവ് ഇല്ലാത്ത ശരീരം നിര്‍ജീവം ആയിരിക്കുന്നത് പോലെ പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസവും നിര്‍ജീവം ആകുന്നു. (ref:Jacob, chapter:2)