2014 ജൂൺ 14, ശനിയാഴ്‌ച

നശ്വരം ആയ മനുഷ്യര്‍

മനുഷ്യന്‍ നശ്വരന്‍ ആണ്; ജനിച്ചാല്‍ ഒരു ദിവസം മരിക്കണം. ഈ പ്രപഞ്ച സത്യം മനസിലാക്കി ജീവിക്കുന്നവര്‍ ആണ് ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. കുറെ എല്ലുകള്‍, അവ കൂട്ടി യോചിപ്പിച്ചു ക്ലാമ്പുകള്‍. ഈ കൂടിനെ പൊതിഞ്ഞു രക്തവും മാംസവും; മൊത്തത്തില്‍ പൊതിഞ്ഞു ചര്‍മവും. ഈ പറഞ്ഞ ഭാഗങ്ങള്‍ ഒന്നും ബലവത്തായ കാസ്റ്റ് അയണിലോ തുരുമ്പു പിടിക്കാത്ത സ്റ്റീലിലോ ഒടിഞ്ഞു പോകാത്ത എയര്‍ക്രാഫ്റ്റ് അലുമിനിയത്തിലോ ഉണ്ടാക്കിയതല്ല. ഈ മുഴുവന്‍ ഭാഗങ്ങളെയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവന്‍ (ഒരു മനുഷ്യനും ഒരു നാളും കണ്ടു പിടിക്കാനോ നിര്‍മിക്കാനോ സാധിക്കാത്ത ഇന്‍റെണല്‍ മെക്കാനിസം കണ്‍ട്രോള്‍) എന്ന ദൈവിക ശക്തി ഇല്ല എങ്കില്‍ കുറെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  ദ്രവിച്ചു പോകുന്ന വസ്തുക്കള്‍ ആണ് മനുഷ്യന്‍റെ റോ-മെറ്റീരിയല്‍സ് !  

ഒരിക്കല്‍ ഒരാള്‍ക്ക് ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി “നിനക്ക് പത്ത് ദിവസം കൂടിയേ ആയുസുള്ളൂ” എന്ന് പറഞ്ഞു. ഇതു അയ്യാളെ വേദനപ്പെടുത്തി, എങ്കിലും അടുത്ത പത്ത് ദിവസം വളരെ പ്ലാന്‍ ചെയ്തു ജീവിക്കാന്‍ അയ്യാള്‍ തീരുമാനിച്ചു. കാരണം ഇനിയുള്ള ദിവസങ്ങളിലെപ്പോലെ ആയിരിക്കും തന്‍റെ ഇഹലോക വാസം തീരുമാനിക്കപെടുക എന്ന് അയ്യാള്‍ക്ക് നല്ല ബോധം ഉണ്ടായിരുന്നു. ആരാധനാലയത്തില്‍ ഒരുക്കലും കയറാത്ത അയ്യാള്‍ അന്ന് പോയി കണ്ണ് നീരോടെ പ്രാര്‍ഥിച്ചു. പണം ഉണ്ടാക്കി സ്വരൂപിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം ഉണ്ടായിരുന്ന അയ്യാള്‍ അന്ന് തെരുവില്‍ കൈനീട്ടിയ ആള്‍ക്ക് ആഹാരം വാങ്ങി കൊടുത്തു. പണം ഉണ്ടാക്കാന്‍ പല കുറുക്കു വഴികളും സ്വീകരിച്ചു നെട്ടോട്ടം ഓടിയിരുന്ന ആ മനുഷ്യന്‍ അത് നിര്‍ത്തി. തനിക്കു കൊള്ളപ്പലിശ തരാനുണ്ടായിരുന്ന ആള്‍ക്ക് പലിശ ഇളച്ചു കൊടുത്തു. ജോലിക്ക് ശേഷം കൂട്ടുകാരോടൊപ്പം മദ്യശാലകളില്‍ സമയം ചിലവഴിച്ചിരുന്ന അയ്യാള്‍ നേരത്തെ തന്നെ വീട്ടിലെത്തി തന്‍റെ വീട്ടുകാരോടും കുഞ്ഞുങ്ങളുമായും കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങി; വീട്ടില്‍ ആരുമായും ദേഷ്യപ്പെടാതെയായി. തനിക്കു പിണക്കം ഉണ്ടായിരുന്നവരോടെല്ലാം സ്നേഹത്തില്‍ ഇടപെട്ടു. അയല്പക്കത്ത് താമസിക്കുന്ന സഹോദരനുമായി ഉണ്ടായിരുന്ന അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിച്ചു.

പത്ത് ദിവസം ആയുസ് കിട്ടിയ ഒരാള്‍ക്ക്‌ ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, അടുത്ത നിമിഷം പോലും നമ്മുടേതല്ല എന്ന് മനസിലാകുന്ന ഒരാള്‍ക്ക്‌ എത്ര മാത്രം നന്മയോടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കും.

ഈയ്യിടെ എന്നെ വളരെ സ്വാധീനിച്ച ഒരു ഗാനമാണ് “പോകുന്നെ ഞാനും” എന്ന വരികളില്‍ തുടങ്ങുന്നതു. ഒരു വിശ്വാസി എത്ര സന്തോഷത്തോടു കൂടി തന്‍റെ അന്ത്യ നാളുകളെ സമീപിക്കണം എന്നു ആ ഗാനം വ്യക്തമായ രൂപം തരുന്നു.

“പോകുന്നെ ഞാനും എന്‍ ഗൃഹം തേടി ദൈവത്തോടോത്ത് ഉറങ്ങീടാന്‍
എത്തുന്നെ ഞാനും നാഥന്‍റെ ചാരെ പിറ്റെന്നോപ്പം ഉണര്‍ന്നീടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത ഭവനത്തില്‍ ചെന്ന് ചേര്‍ന്നിടാന്‍
           ദേഹമെന്നോര വസ്ത്രമൂരി ഞാന്‍ ആറടി മണ്ണിലാഴ്തവെ
           ഭൂമിയെന്നോരാ കൂട് വിട്ടു ഞാന്‍ സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ
           മാലാഖമാരും ദൂതരും മാറി മാറി പുണര്‍ന്നുപോല്‍
           ആധിവ്യാധികളന്യമായ്, കര്‍ത്താവേ ജന്മം ധന്യമായ്
സ്വര്‍ഗ്ഗ രാജ്യത്തില്‍ ചെന്നനേരത്തു കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍, കര്‍ത്താവെ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധെ, ഇത്ര നാള്‍ കാത്ത സന്നിധെ”

 ഇതില്‍ ഏറ്റവും എന്നെ ആഘര്‍ഷിച്ച ഒരുഭാഗമാണ് സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നിന്‍റെ മനം നീറിയോ കുഞ്ഞേ എന്ന് സ്വര്‍ഗരാജ്യത്തില്‍ കര്‍ത്താവ്‌ ചോദിച്ച ഭാഗം. ഇല്ല കര്‍ത്താവെ എന്ന് അവിടെ പറയാന്‍ കഴിയണമെങ്കില്‍ ഈ ലോകത്തോടുള്ള സ്നേഹത്തിനു ഒരു അതിര്‍വരമ്പു നമ്മള്‍ കല്‍പിക്കണം. ക്രിസ്തീയ ശവസംസ്കാര ശുശ്രൂഷയുടെ സമയത്ത് വളരെ അര്‍ഥവത്തായ ഒരു ഭാഗം ഇങ്ങനെയുണ്ട് “ഇതാകുന്നു നിന്‍റെ അവസാനമെങ്കില്‍ നിന്‍റെ സൌന്ദര്യത്തില്‍ നീ അഹങ്കരിക്കുന്നതെന്തു? ഇതാകുന്നു നിന്‍റെ അവസാനമെങ്കില്‍ നിന്‍റെ ധനസമൃദ്ധിയിലും പ്രതാപത്തിലും നീ അഹങ്കരിക്കുന്നതെന്തു?”. എത്ര വാസ്തവമായ കാര്യം. വചനം ഇങ്ങനെ പറയുന്നു, “ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞു പോകും, എന്നാല്‍ ദൈവേഷ്ടം ചെയ്യുന്നവനോ എന്നാളും ജീവിക്കും” ലോകത്തിന്‍റെ മോഹങ്ങളെ അതിജീവിക്കാനും ഒരു നന്മ നിറഞ്ഞ ജീവിതം നയിക്കാനും സര്‍വേശ്വരന്‍ നമ്മളെ തുണയ്ക്കട്ടെ.